web.archive.org

കരയാത്തവനെ സൂക്ഷിക്കണം | mangalam.com

കരയാത്തവനെ സൂക്ഷിക്കണം

രമേഷ് പുതിയമഠം

Story Dated: Wednesday, July 31, 2013 07:33

  1. Mala Aravindan

Mala aravindan

അധികം പ്രശ്‌നമാവുന്നതിനു മുമ്പുതന്നെ അവളെ വിളിച്ചിറക്കി കൊണ്ടു പോന്നു. ഇപ്പോള്‍ നാല്‍പ്പത്തിയൊന്നു വര്‍ഷമായി. മതം ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നമായി ഇതുവരെയും വന്നിട്ടില്ല. ഞാന്‍ ശബരിമലയ്ക്കു പോകാന്‍ മാലയിട്ടാല്‍ അവളും വ്രതമെടുക്കും. വിവാഹശേഷം ഹിന്ദുമതാചാരപ്രകാരമാണ് അവള്‍ ജീവിക്കുന്നത്. ഭാഗ്യവും കൊണ്ടാണ്അവള്‍ എന്റെ ജീവിതത്തിലേക്ക് വന്നത്.

വിവാഹശേഷം സിനിമകളുടെ ഒഴുക്കായി. ഇതുവരെയായി അറുനൂറോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. നല്ല ഒരുപാടു റോളുകള്‍ ലഭിച്ചിട്ടുണ്ട്. അതിലൊന്നാണ് ഭൂതക്കണ്ണാടിയിലെ അന്ധഗായകന്‍.

അന്ധനായ ഒരാള്‍ എന്റെ വീടിനടുത്ത് താമസിച്ചിരുന്നു. ചേന്നന്‍. ഒരിക്കല്‍ ചേന്നനോട് ചോദിച്ചു.
''ചേന്നാ, ചേന്നന്റെ ഷര്‍ട്ടിന്റെ നിറമെന്താ?''
''എന്നും അന്ധകാരമാണ്. അതുകൊണ്ട് നിറം തിരിച്ചറിയാനാവില്ല.''

എന്നായിരുന്നു മറുപടി. അയാളുടെ പാറ്റേണ്‍ അറിയാതെ മനസിലേക്കു വരികയായിരുന്നു. സല്ലാപം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ചേന്നന്റെ ചില ഭാവങ്ങള്‍ ലോഹിതദാസിന് കാണിച്ചുകൊടുത്തു.

''ചേട്ടാ, ഇതുകൊണ്ട് നമുക്കൊരു കാര്യമുണ്ട്.''

എന്നു പറഞ്ഞെങ്കിലും പിന്നീട് കണ്ടത് ഭൂതക്കണ്ണാടിയിലെ കഥാപാത്രത്തിലൂടെയാണ്. എന്തായാലും എന്റെ മാനറിസം കണ്ട് ലോഹി രൂപപ്പെടുത്തിയ കഥാപാത്രമായിരുന്നു അത്. തല ചായ്ക്കാനൊരു താഴ്‌വാരം, നീലാകാശം മണിമേട... എന്ന പാട്ട് പാടിയത് എന്റെ ശബ്ദത്തോട് സാദൃശ്യമുള്ള ശ്രീധരനാണ്. മുപ്പത്തിയാറ് മണിക്കൂര്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ച് റെക്കോര്‍ഡിട്ടയാളാണ് ശ്രീധരന്‍. ശ്രീധരന്റെ പരിവേഷം ചേന്നനിലേക്ക് ചാര്‍ജ് ചെയ്തപ്പോഴാണ് ആ വേഷമുണ്ടായത്.

സൗഹൃദത്തണലില്‍

സൗഹൃദത്തെ മാനിക്കുന്ന മനസാണ് എന്റേത്. പരമന്‍, കൊടകര മാധവേട്ടന്‍, ഹാര്‍മോണിസ്റ്റ് ജോസ് കൊടുങ്ങല്ലൂര്‍, എന്റെ അനുജന്‍ രാമനാഥന്‍... അടുത്ത ജന്മത്തിലും ഇവരൊക്കെത്തന്നെ ചങ്ങാതിമാരായും സഹോദരനായും ജനിക്കണേ എന്നാണ് പ്രാര്‍ഥന. സംഗീതത്തിന്റെ മര്‍മ്മസ്ഥാനം ഗ്രഹിക്കുന്നവരാണ് ഞാനും പരമനും. എന്നേക്കാള്‍ നന്നായി കോമഡി പറയുന്നയാളാണ് രാമനാഥന്‍. പക്ഷേ സിനിമയിലോ നാടകത്തിലോ അഭിനയിച്ചില്ല. ആഗ്രഹമുണ്ടായിട്ടുണ്ടാവും. ചിരിച്ചും ചിരിപ്പിച്ചും അവന്‍ നേരത്തേ പോയി. സഹപാഠിയും സുഹൃത്തുമായ അബ്ദുള്ളയാണ് എന്റെ മാനേജര്‍.

സിനിമയില്‍ ഭരത്‌ഗോപി ആത്മാര്‍ഥസുഹൃത്തായിരുന്നു. കുറെ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. എന്റെ കോമഡി നമ്പറുകള്‍ ഭയങ്കര ഇഷ്ടമാണ്. ദേശം എന്ന സിനിമയില്‍ ഗോപിയേട്ടന് എന്റെ എതിര്‍ ക്യാരക്ടറായിരുന്നു. ഞാന്‍ വന്നു എന്നറിഞ്ഞപ്പോള്‍ ഹോട്ടലിലെ മുറി കാന്‍സല്‍ ചെയ്യിപ്പിച്ചു.
''താന്‍ എന്റെ മുറിയില്‍ താമസിച്ചാല്‍ മതി.''

രാത്രി വൈകുവോളം തമാശകളും പരിഭവങ്ങളുമൊക്കെ പറഞ്ഞാണ് ഉറങ്ങാന്‍ കിടക്കുക. അന്ന് പിരിയുമ്പോള്‍ എന്നോടുചോദിച്ചു.
''അരവിന്ദന്‍ പോവുകയാണല്ലേ.''
അതെയെന്ന് പറഞ്ഞപ്പോള്‍ ആ കണ്ണ് നിറയുന്നതു കാണാമായിരുന്നു. ഗോപിയേട്ടന്റെ കൂടെയൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. രാജന്‍.പി.ദേവിനൊപ്പമിരുന്നാല്‍ നേരം പോകുന്നതറിയില്ല. കാണാനാണ് വില്ലന്‍ ലുക്ക്. ആളൊരു പാവമാണ്. നന്നായി കോമഡി പറഞ്ഞ് ചിരിപ്പിക്കും. അതുപോലെ തന്നെ സങ്കടം പറഞ്ഞ് കരയുകയും ചെയ്യും. കരയുന്നത് നല്ല ശീലമാണ്. കരയാത്തവനെ സൂക്ഷിക്കണം.

ഇവരൊക്കെ മരിച്ചതാണ് എന്റെ ദുഃഖം. ഇപ്പോള്‍ ചിരിക്കാന്‍ ആളില്ലാതായി. ചിരിപ്പിക്കാനും. മറ്റൊരാള്‍ ഗായകന്‍ ജയചന്ദ്രനാണ്. സ്‌കൂള്‍ യുവജനോത്സവക്കാലത്താണ് ജയചന്ദ്രനെ പരിചയപ്പെടുന്നത്. ലയവാദ്യങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഞങ്ങള്‍ക്കായിരുന്നു. അയാള്‍ വലിയ ഗായകനായി. ഞാന്‍ നടനും. മദ്രാസില്‍ ഡബ്ബിംഗിനു പോവുമ്പോഴൊക്കെയും ഓള്‍ഡ് വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ ഒത്തുകൂടാറുണ്ട്. എന്റെ അഭിനയം അയാള്‍ക്ക് ഭയങ്കര ഇഷ്ടമാണ്. അയാളുടെ പാട്ട് എനിക്കും. ഞങ്ങളുടെ സംഗീതചിന്തകള്‍ ഒന്നാണ്. അയാളുടെ പാട്ടിന്റെ മര്‍മ്മസ്ഥാനങ്ങള്‍ മനസിലാക്കാന്‍ പറ്റുന്ന ഏക കൂട്ടുകാരന്‍ ഞാനാണെന്ന് പറയും. ജയചന്ദ്രന്‍ പാടുമ്പോള്‍ ഞാന്‍ വേറൊരു ലോകത്തായിരിക്കും. ആ ലോകം ഏതാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

നസീര്‍ സാറിനെ ഒരിക്കലും മറക്കാനാവില്ല. ജീവിതത്തില്‍ രണ്ടു കാര്യങ്ങളാണ് കണ്ടാലും കണ്ടാലും മതിവരാത്തത്. ആനയും കടലും. അക്കൂട്ടത്തിലേക്ക് എന്റെ വക ഒന്നു കൂടി ചേര്‍ക്കുന്നു. പ്രേംനസീര്‍. അത്രയ്ക്ക് സുന്ദരനാണയാള്‍. ഒരിക്കല്‍ അങ്കമാലിയിലൂടെ ഞാനും ഭാര്യയും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അപകടമുണ്ടായി. പെട്രോള്‍ പമ്പിനു സമീപത്തുവച്ച് സിഗ്നല്‍ ലൈറ്റിടാതെ ഒരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കുറച്ചുനാള്‍ കിടപ്പിലായി. അതിനുശേഷമാണ് ജേസിയുടെ താറാവില്‍ അഭിനയിക്കുന്നത്. എറണാകുളം ദ്വാരക ഹോട്ടലിലായിരുന്നു താമസം. ആദ്യദിവസം രാത്രി ഹോട്ടലിലെ ലാന്‍ഡ് നമ്പറിലേക്ക് ഒരു കോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക